Monday 27 February 2012

പാപിനി



പൂവിന്റെ സംശയം ചെടിയോടായിരുന്നു:
അമ്മെ...നിന്‍ കുടുമ്മയില്‍ ശിരോരത്നമാകാന്‍..
നിന്റെ വാസം ഗന്ധമന്ത്രമായെങ്ങും വിതക്കാന്‍...
നിന്റെ നിലനില്പിനായ്,
അനന്തരാവകാശശ്രിഷ്ടിക്കു നിയോഗമാകാന്‍...
ജീവ ജന്തു ജാലങ്ങള്‍ നിന്നെ-
തേടിയെത്താനൊരു നിറദീപമാകാന്‍....
ദേവദേവാദികള്‍ക്കു ബലിയാകാന്‍...
നിന്നെ തേടിയെത്തുവോര്‍ക്കു
ഭക്ഷണമാകാനൊരു ഫലമായ്ത്തീര്‍ന്നിടാന്‍....
പുന ശ്രിഷ്റ്റിക്കൊരു പൂരകമാകുവാന്‍....
അമ്മേ...ഞാന്‍ പിറക്കുന്നു......
എനീട്ടുമെന്തേ നീയെന്‍ ജന്മത്തിനു-
നിക്രിഷ്ട രൂപമേകി....
ആദ്യമേതന്നെ നീ പറിച്ചെറിഞ്ഞു....?

ചെടി തന്‍ മൊഴി:
വിങ്ങുമെന്‍ നെഞ്ചകച്ചുഴിനീരില്‍...
എന്റെ കുട്ടീ...
ചൊല്ലുവാനെനിക്കു മറുവാക്കില്ല...
തോരാക്കണ്ണീരുമായ്....
അഭയം തേടാനൊരിടവുമില്ല...
ചെയ്യുമീ പാപത്തിന്നിനി മാപ്പുമില്ല...
നിക്രിഷ്ടജന്മമീ പാപിക്കിനി....
പിത്രുലോകമെത്താനൊരു വിധിയുമില്ല.
-ഹരി നായര്‍ (24-02-2012)


Friday 17 February 2012

സൂര്യനും ഭൂമിയും


സൂര്യന്‍ ഭൂമിയോടു ചോദിച്ചു...
പ്രണയം മറന്നുവോ നീ?
നിന്‍ മക്കളും നിന്‍ പേരക്കിടാങ്ങളും ഒന്നുചേര്‍ന്നപ്പോള്‍
എന്നെ തള്ളി പറയുന്നുവോ നീ?

അവരുടെ വളര്‍ച്ചക്കു വളമണ്ണു വിതറുവാന്‍
എന്റെ വിളറും മുഖത്ത് നീ കരിക്കട്ട കോറിയോ?
തേജസായ് ജ്വലിക്കും ജ്വാലയില്‍ നിന്നെന്നെ നീ
തമസായ്മരിക്കും കനല്‍തൊട്ടിയില്‍ തള്ളിയോ?

വിഷലിപ്തവാതങ്ങള്‍ ഉയരെപ്പറത്തി നീ
എന്‍ മേനിയപ്പാടെ അര്‍ബുദം പടര്‍ത്തിയോ?
ഇനിയിത്തമോഗോള ദുര്‍ഗോള ദശയേ കാത്തു ഞാന്‍
വിധിയെപ്പഴിച്ചു വിമുഖനായ് വസിച്ചോളാം.

ഭൂമി സൂര്യനോടു പറഞ്ഞു...
പ്രണയം മറന്നില്ല നിന്‍ പ്രേയസിയാണു ഞാന്‍.
ബന്ധിതമാണെന്‍ മിഴികളും മേനിയും.
പാരതന്ത്ര്യത്തിന് തീച്ചൂളയിലാണു ഞാന്‍.
നീറ്റി നോവിക്കയാണെന്റെ പുത്രരും പൌത്രരും.

നേര്‍നടപ്പാതയില്‍ വഴിതെറ്റിപ്പോയവര്‍
നേരുംനെറിയും തീരെ വെടിഞ്ഞവര്‍
പ്രപഞ്ചം കാല്‍കീഴിലമര്‍ത്താന്‍ തുനിയുന്ന
കാട്ടാളയുക്തിക്കുടമയാണിന്നവര്‍.
പ്രപഞ്ചസത്യത്തിന്‍ അകംപൊരുളറിയാതെ
കൂപമണ്ഡൂക സമാനമായ്  തീര്‍ന്നവര്‍.

എത്തിപ്പിടിക്കാന്‍ ആകുമെന്നാകില്‍ നീ
നിന്‍ പ്രേമഹസ്തം നീട്ടിത്തന്നിടൂ
ദുരഭിമാന ദുരാഗ്രഹമത്തരാം
മക്കളെ ത്യജിച്ചു ഞാന്‍ നിന്നെ വരിച്ചിടാം.
16-02-2012

Saturday 4 February 2012

ദാഹഭൂമി



വേനല്‍...
മഴക്കായ് കാത്തിരിക്കുമീ ഊഷരഭൂമി...
ആകാശത്തേക്ക് വായ് പിളര്‍ന്ന്....
നീന്തിനടക്കുന്ന വെണ്‍മേഘങ്ങളെ നോക്കി...

ഇല്ല...
പെയ്യില്ല...ദാഹാര്‍ത്തരാണവരും
അലയടിക്കുമാഴിയും അകലയെവിടെയോ !
പോയ്‌വരാം, ഇന്നു വിട...

മഴപ്പുള്ളുകളാര്‍ദ്രരായ് കേഴുന്നു...
വിടര്‍കൊക്കുകളുയര്‍ത്തി
ദീനരായ് നോക്കുന്നു
എവിടെ യിറ്റു നീര്‍ക്കണം ?

പുല്ലും പൂക്കളും...നട്ടുവളര്‍ത്തിയ നല്‍ചെടികളും
ചുടലക്കളംപോല്‍ പഴുത്ത
മണ്‍ഭൂവിലുറങ്ങുന്നു
ദാഹനീര്‍ കിട്ടാതലയുമാത്മാക്കളാകുന്നു.

തിരികെ വരുന്നു
കൈക്കുടുന്നയില്‍ തെളിനീരുമായ്
ജലാമ്റതം തേടിയലഞ്ഞ വിണ്മേഘങ്ങള്‍
അവയില്‍ തുളുമ്പി നീര്‍ക്കണങ്ങള്‍.
മുകളില്‍, മധ്യവഴിയില്‍ തന്നെ
വറ്റി, വലിഞ്ഞുപോയ് തുളുമ്പിയ നീര്‍ത്തുള്ളികള്‍...
‘ആഗോളതാപന‘ പ്രതിഭാസമിപ്പഴും
ഉലയില്‍ പഴുത്ത ലോഹഫലകമായ് ചിരിച്ചുനില്‍ക്കുന്നു.

“പാപത്തിന്‍ ഫലം മരണമത്രെ“
“പശ്ചാത്തപിക്കാം നമുക്ക്, പ്രായശ്ചിത്തമാകട്ടെ“
“മുട്ടി നോക്കാം,
തുറക്കപ്പെടുംവരെ കാത്തിരിക്കാം.”

“മനസാ...വാചാ...കര്‍മണാ...“

03-02-2012