Monday, 27 February 2012

പാപിനി



പൂവിന്റെ സംശയം ചെടിയോടായിരുന്നു:
അമ്മെ...നിന്‍ കുടുമ്മയില്‍ ശിരോരത്നമാകാന്‍..
നിന്റെ വാസം ഗന്ധമന്ത്രമായെങ്ങും വിതക്കാന്‍...
നിന്റെ നിലനില്പിനായ്,
അനന്തരാവകാശശ്രിഷ്ടിക്കു നിയോഗമാകാന്‍...
ജീവ ജന്തു ജാലങ്ങള്‍ നിന്നെ-
തേടിയെത്താനൊരു നിറദീപമാകാന്‍....
ദേവദേവാദികള്‍ക്കു ബലിയാകാന്‍...
നിന്നെ തേടിയെത്തുവോര്‍ക്കു
ഭക്ഷണമാകാനൊരു ഫലമായ്ത്തീര്‍ന്നിടാന്‍....
പുന ശ്രിഷ്റ്റിക്കൊരു പൂരകമാകുവാന്‍....
അമ്മേ...ഞാന്‍ പിറക്കുന്നു......
എനീട്ടുമെന്തേ നീയെന്‍ ജന്മത്തിനു-
നിക്രിഷ്ട രൂപമേകി....
ആദ്യമേതന്നെ നീ പറിച്ചെറിഞ്ഞു....?

ചെടി തന്‍ മൊഴി:
വിങ്ങുമെന്‍ നെഞ്ചകച്ചുഴിനീരില്‍...
എന്റെ കുട്ടീ...
ചൊല്ലുവാനെനിക്കു മറുവാക്കില്ല...
തോരാക്കണ്ണീരുമായ്....
അഭയം തേടാനൊരിടവുമില്ല...
ചെയ്യുമീ പാപത്തിന്നിനി മാപ്പുമില്ല...
നിക്രിഷ്ടജന്മമീ പാപിക്കിനി....
പിത്രുലോകമെത്താനൊരു വിധിയുമില്ല.
-ഹരി നായര്‍ (24-02-2012)


Friday, 17 February 2012

സൂര്യനും ഭൂമിയും


സൂര്യന്‍ ഭൂമിയോടു ചോദിച്ചു...
പ്രണയം മറന്നുവോ നീ?
നിന്‍ മക്കളും നിന്‍ പേരക്കിടാങ്ങളും ഒന്നുചേര്‍ന്നപ്പോള്‍
എന്നെ തള്ളി പറയുന്നുവോ നീ?

അവരുടെ വളര്‍ച്ചക്കു വളമണ്ണു വിതറുവാന്‍
എന്റെ വിളറും മുഖത്ത് നീ കരിക്കട്ട കോറിയോ?
തേജസായ് ജ്വലിക്കും ജ്വാലയില്‍ നിന്നെന്നെ നീ
തമസായ്മരിക്കും കനല്‍തൊട്ടിയില്‍ തള്ളിയോ?

വിഷലിപ്തവാതങ്ങള്‍ ഉയരെപ്പറത്തി നീ
എന്‍ മേനിയപ്പാടെ അര്‍ബുദം പടര്‍ത്തിയോ?
ഇനിയിത്തമോഗോള ദുര്‍ഗോള ദശയേ കാത്തു ഞാന്‍
വിധിയെപ്പഴിച്ചു വിമുഖനായ് വസിച്ചോളാം.

ഭൂമി സൂര്യനോടു പറഞ്ഞു...
പ്രണയം മറന്നില്ല നിന്‍ പ്രേയസിയാണു ഞാന്‍.
ബന്ധിതമാണെന്‍ മിഴികളും മേനിയും.
പാരതന്ത്ര്യത്തിന് തീച്ചൂളയിലാണു ഞാന്‍.
നീറ്റി നോവിക്കയാണെന്റെ പുത്രരും പൌത്രരും.

നേര്‍നടപ്പാതയില്‍ വഴിതെറ്റിപ്പോയവര്‍
നേരുംനെറിയും തീരെ വെടിഞ്ഞവര്‍
പ്രപഞ്ചം കാല്‍കീഴിലമര്‍ത്താന്‍ തുനിയുന്ന
കാട്ടാളയുക്തിക്കുടമയാണിന്നവര്‍.
പ്രപഞ്ചസത്യത്തിന്‍ അകംപൊരുളറിയാതെ
കൂപമണ്ഡൂക സമാനമായ്  തീര്‍ന്നവര്‍.

എത്തിപ്പിടിക്കാന്‍ ആകുമെന്നാകില്‍ നീ
നിന്‍ പ്രേമഹസ്തം നീട്ടിത്തന്നിടൂ
ദുരഭിമാന ദുരാഗ്രഹമത്തരാം
മക്കളെ ത്യജിച്ചു ഞാന്‍ നിന്നെ വരിച്ചിടാം.
16-02-2012

Saturday, 4 February 2012

ദാഹഭൂമി



വേനല്‍...
മഴക്കായ് കാത്തിരിക്കുമീ ഊഷരഭൂമി...
ആകാശത്തേക്ക് വായ് പിളര്‍ന്ന്....
നീന്തിനടക്കുന്ന വെണ്‍മേഘങ്ങളെ നോക്കി...

ഇല്ല...
പെയ്യില്ല...ദാഹാര്‍ത്തരാണവരും
അലയടിക്കുമാഴിയും അകലയെവിടെയോ !
പോയ്‌വരാം, ഇന്നു വിട...

മഴപ്പുള്ളുകളാര്‍ദ്രരായ് കേഴുന്നു...
വിടര്‍കൊക്കുകളുയര്‍ത്തി
ദീനരായ് നോക്കുന്നു
എവിടെ യിറ്റു നീര്‍ക്കണം ?

പുല്ലും പൂക്കളും...നട്ടുവളര്‍ത്തിയ നല്‍ചെടികളും
ചുടലക്കളംപോല്‍ പഴുത്ത
മണ്‍ഭൂവിലുറങ്ങുന്നു
ദാഹനീര്‍ കിട്ടാതലയുമാത്മാക്കളാകുന്നു.

തിരികെ വരുന്നു
കൈക്കുടുന്നയില്‍ തെളിനീരുമായ്
ജലാമ്റതം തേടിയലഞ്ഞ വിണ്മേഘങ്ങള്‍
അവയില്‍ തുളുമ്പി നീര്‍ക്കണങ്ങള്‍.
മുകളില്‍, മധ്യവഴിയില്‍ തന്നെ
വറ്റി, വലിഞ്ഞുപോയ് തുളുമ്പിയ നീര്‍ത്തുള്ളികള്‍...
‘ആഗോളതാപന‘ പ്രതിഭാസമിപ്പഴും
ഉലയില്‍ പഴുത്ത ലോഹഫലകമായ് ചിരിച്ചുനില്‍ക്കുന്നു.

“പാപത്തിന്‍ ഫലം മരണമത്രെ“
“പശ്ചാത്തപിക്കാം നമുക്ക്, പ്രായശ്ചിത്തമാകട്ടെ“
“മുട്ടി നോക്കാം,
തുറക്കപ്പെടുംവരെ കാത്തിരിക്കാം.”

“മനസാ...വാചാ...കര്‍മണാ...“

03-02-2012

Wednesday, 13 April 2011

സ്വര്‍ണ്ണവര്‍ണ്ണ പുഷ്പഭരം
കാഞ്ചന ദര്‍പ്പണ വിഗ്രഹാധിഷ്ടിതം
കാര്‍ഷികവിഭവ പൂരിതം സന്തോഷപുളകിതം
വസ്ത്രം കുങ്കുമം ഗ്രന്ഥം നാണയം ഫലകം
ഇവയൊരുക്കിവെച്ചു നല്‍ കണി കാണണം
വരികയായ് വിഷു സമംഗളം

Friday, 21 January 2011

കവിത
ചണ്ടികള്‍

ഇനിയുമുണങ്ങാത്ത മുറിപ്പാടുകള്‍
അവിടെ കിനിയുന്ന ചോരപ്പൂക്കളില്‍
കടിയനുറുമ്പുകളുടെ കിരാത നൃത്തം
അവശനവനില്‍ വേദന ഉറയുമ്പോള്‍
മാംസഭോജികളുടെ ദുര്‍ഗന്ധം വമിക്കുന്നു.

ഹൃദയം പിളര്‍ക്കുന്ന കഠോര ഖഡ്ഗങ്ങള്‍
അഗ്നി പറത്തി രാകി മിനുക്കുമ്പോള്‍,
അവയില്‍ നിന്നുയരുന്ന ഝണഝണാങ്കം
യുദ്ധക്കൊതിയുടെ ദുര്‍മോഹം പെരുപ്പിക്കുന്നു.

സാ‍മ്രാജ്യത്വത്തിന്റെ വെടിപ്പുരകള്‍
സൌഹാര്‍ദ്ദത്തിന്റെ ചതിക്കുഴി തീര്‍ക്കുമ്പോള്‍,
അജ്ഞാനികളില്‍ ഒടുങ്ങാത്ത അന്തര്‍ദാഹം
അസ്തിത്വത്തെ പണയം വൈക്കുന്നു.

വ്യപാരികളുടെ കുടിലതകള്‍
ആയുധച്ചന്തകളില്‍ ഔചിത്യമില്ലാതെ വിറ്റഴിക്കുമ്പോള്‍,
ആത്മാഭിമാനം അളവില്ലാതെ അടിയറവെച്ചും
ആയുധം വാങ്ങി കോപ്പു കൂട്ടുന്നു.

പാതിയുറക്കത്തിലും പട്ടിണിക്കോലങ്ങള്‍
വിശപ്പടങ്ങാതെ ദാഹമൊടുങ്ങാതെ തളര്‍ന്നുഴലുമ്പോള്‍,
മാതൃരക്തം അങ്ങിനെതന്നെ വിഷലിപ്തമാക്കിയും
അന്തര്‍മുഖശക്തികള്‍ക്കു ആതിഥ്യമേകുന്നു.

എല്ലാം എന്തിന് ?
അത്മാഭിമാനികളുടെ ശവക്കുഴി തോണ്ടുവാന്‍,
അതിരിക്തശക്തികള്‍ക്ക് അടിയറ വെക്കുവാന്‍,
സാമ്രാജ്യത്വത്തിന് മണിയറ ഒരുക്കുവാന്‍,
ഒലിവിലയേന്തുന്ന വെള്ളരിപ്രാവിന്റെ
നെഞ്ചിടം തകര്‍ത്തൊരു വെടിച്ചീളുതിര്‍ക്കുവാന്‍.

ഇവിടെ എല്ലാം ഇല്ലാതെയാകും;
ഞാനും നിങ്ങളും, നമ്മെളെല്ലാവരും.

Thursday, 29 October 2009

പെരാറോഴുകുന്നു വീണ്ടും...

പേരാറൊഴുകുന്നു വീണ്ടും ...

സഹ്യസാനുവില്‍ മുഖം ചേര്‍ത്തുനിന്നു

വിഷാദമൂകമാ ജലാശയം

വേദനവിങ്ങുന്നു, മക്കളേയൊര്‍ത്തായമ്മ തന്നിട-

നെഞ്ചില്‍തളം കെട്ടി നിശ്വാസങ്ങള്‍

ഒരു നാളുമോര്‍ത്തില്ല ഞാനെന്‍

മാറിലൂറും നറുമ്പാല്‍നുകര്‍ന്ന പൊന്‍ കുരുന്നുകള്‍

കാല്‍ തെറ്റിവീണടിയുമെന്‍ പൊക്കിള്‍കുഴിയിലൂറുമീ

തണുപ്പാര്‍ന്ന വിയര്‍പ്പിന്‍ കയങ്ങളിലെന്ന സത്യം.

ഭാരവും പരിദേവനങ്ങളുമൊട്ടിറക്കി വെച്ചിട്ടവര്‍

വന്നതായിരുന്നീ ദൈവത്തിന്റെ സ്വന്തം നാട്ടില്‍

അഛനുമമ്മയു, മേതോ കലാകാരന്‍ ചേര്‍ത്തുവെച്ച

പ്രാണബന്ധങ്ങളും, മാറില്‍ പുഞ്ചിരിപ്പാല്‍ചൊരിഞ്ഞ-

ലസമായമര്‍ന്നിരിക്കും പിഞ്ചുപൈതങ്ങളും

കൈവിരല്‍ത്തുമ്പിലൂയലാടിയടിവെക്കും ബാല്യങ്ങളും

വന്നണഞ്ഞീ പേരാറിനരികത്തു, വനഭൂമിയില്‍;

കാടിന്റെ ഭങ്ങിയും കാട്ടുമ്ര്ഗങ്ങള്‍ തന്‍ ലാസ്യവും

പേരാറിലൊഴുകും കളിവള്ളങ്ങളും

നാടും നഗരുവുമാകെ തപശ്ശാന്തി നിറൊഞ്ഞൊരു തീരവു-

മാവോളം നുകരുവാനാത്മാവില്‍ നിറക്കുവാന്‍.

ഇല്ലയെന്‍ കൊതീര്‍ന്നതില്ലാടിയും പാടിയുമീ-

കല്ലോലമാലകളില്‍ കുളിരാറ്റുമാക്കളിയോടങ്ങള്‍

തെറ്റിത്തെറിപ്പിക്കും കുളിനീര്‍ക്കണങ്ങളില്

പുളകച്ചാര്‍ത്തണിയുവാനവയോടു രമിക്കുവാന്‍.

എന്‍ മക്കളുമെന്‍ പേരക്കിടാങ്ങളും,

തിമിര്‍ത്താര്‍ത്തുമദിക്കുമ്പൊളേതൊരജ്ഞാതശാപത്താല്‍‍‍

താളംതെറ്റിയിടറിത്തളര്‍ന്നു വീണതാണാ-

തടാകത്തില്‍, നിണംകൊതിച്ച ജലാശയത്തില്‍.

തകരുന്നു നെഞ്ചക, മവിടെ കുറുകുന്നു പ്രാവുകള്

കാണുവാനാവില്ലെനിക്കെന് സന്താനങ്ങള്,

നിറഞ്ഞ ജലാശയത്തിന്നന്തരാളത്തിലേ

ക്കാഴ്ന്നാഴ്ന്നിറങ്ങുന്ന ഭീതമാം കാഴ്ചകള്‍.

മഴയും മഴക്കാറു മിരുളുന്ന സന്ധ്യയും ചേര്‍ന്നെന്‍

കണ്‍കുഴികളില്‍ കോരിനിറക്കട്ടെ

തിമിരത്തിന്‍ കറുപ്പു നീര്‍;

പാപങ്ങളഴിക്കുവാന്‍ വീണ്ടുമൊഴുകട്ടെ പേരാറ്.

(6-10-2009)‍

Wednesday, 21 October 2009

ഒക്ടോബര്‍ 2

ഒക്റ്റോബര്‍ 2

ഇതു ഗാന്ധി ജയന്തി
എന്നോര്‍മ്മതന്‍ കിളിവാതില്‍ തുറക്കവേ ഞാന്‍ കണ്ടു
മുത്തഛന്‍ ശാന്തനായുറങ്ങുന്നു
ജീവിതഭാരം മുഴുവനും പേറിയാ
ശൂഷ്കദണ്ടൊരിടത്തു പാഴായ് കിടക്കുന്നു
അല്പവസ്ത്രാഞ്ജലമി-
പ്പാരിനെയാകെ പുതപ്പിച്ച തിരുവസ്ത്രം
ചോരപ്പാടുണങ്ങിയ വെറുമൊരു ശീല മാത്രമായ്
തുറന്നിട്ടൊരാ കിളിവാതിലിലൂടരിച്ചെത്തിയ സൂര്യാംശു
മൂണ്ഡമാശിരസ്സില്‍ തലോടവേ പ്രതിധ്വനിപ്പൂ പ്രഭാപൂരം
ഞൊറികള്‍ വീണൊരാ കായപ്രദേശത്തില്‍
മന്ദമായൊഴുകുമെന്‍ മിഴി ഒരിടത്തൊരുദിക്കില്‍
നിശ്ചലം, ഞാന്‍പോലുമറിയാതെ നിന്നുപോയ്,
മൂളിപ്പറന്നെത്തിയ വെടിച്ചീളുക-
ളാഴത്തില്‍ തുരന്ന വിലാപ്പുറം
വേദനവിങ്ങി വിതുമ്പിടുമ്പൊഴും
‘ഹേ റാം” എന്നുച്ചൈസ്തരം
വിലപിച്ച മുഖസ്തലം
ഭാരതപുത്രനായൊരാ കര്‍മ്മയോഗിതന്‍
മുഖമടച്ചാരോ തച്ചുതെറിപ്പിച്ച ദന്തരത്നം
പെറുക്കിയെടുത്തൊരു വഴിപാടായ്, പ്രസാദമായ്,
ഇന്നും സൂക്ഷിപ്പൂ
നൂറുകോടിതന്‍ പ്രതിനിധി

ഇന്ന് ?
നാല്‍കവലതന്‍ നടുമുറ്റത്ത്
പക്ഷികള്‍ കലശമാടിയ പുരീഷവും
ഇനിയുമൊരാണ്ടിനപ്പുറമെങ്ങോ
നിര്‍മാല്യം ചാര്‍ത്തിയ മാല്യവും
രാഷ്ട്രസേവകരരുമയായ് തറച്ചിട്ട
കൊടികളും പേറി
ഒരുനഷ്ടസ്വപ്നത്തിന്‍ കണ്ണീരുമായ്, ശിലയായ്,
മുത്തഛനിതാ നില്‍ക്കുന്നു മക്കളേ പാര്‍ത്തു പാര്‍ത്ത്.