Sunday, 15 December 2013

ജയ ജയതേ കേരളമാതേ..



ജയ ജയതേ കേരളമാതേ..

ജയ ജയ ജയതേ കേരളമാതേ...
ഭാരതഭൂവിന്‍ മധുമൊഴി കുയിലേ.

ജയ ജയ ജയതേ കേരള മാതേ...
ഹരിതഭരിതഫലപുഷ്പിത കമലേ.

ജയ ജയ ജയതേ കേരളമാതേ...
സലിലമലയമധുമതി മാലികേ.

ജയ ജയ ജയതേ കേരളമാതേ...
ബഹുമുഖസംസ്കൃതി പൂരിതഭൂവേ.

ജയ ജയ ജയതേ കേരളമാതേ...
ഏകമനസ്ഥിതി മലരിത മന്നേ.

ജയ ജയ ജയതേ കേരളമാതേ...
നാഗരഗ്രാമ്യമ:ധസ്ഥിതമുച്ചിത ധരിതേ.

ജയ ജയ  നിത്യം കേരളഭൂവേ...
ജയ ജയ ജയ മമ മാതൃധരിത്രേ.

ജയ ജയ ജയതേ കേരളമാതേ...
ജയ ജയ ജയതേ മലയാളമമ്മേ.

-ഹരി നായര്‍ (31-10-2013)

Monday, 14 October 2013

ജീവിതം തുടികൊട്ടുന്നു...



ജീവിതം തുടികൊട്ടുന്നു...
പോകൂ മരണമേ പോകൂ
ജീവിതമിവിടെ തുടികൊട്ടുന്നു
പാരിന്‍ പാവനമീ മുറ്റത്ത്
ജീവിതമിനിയും തുടികൊട്ടുന്നു.

കണ്ണിനു കുളിരായ് ഹരിതാഭ
വിണ്ണിനു തളിരായി ചന്ദ്രികയും
പകലും ഇരവും പതിവായി
ജീവിതമിവിടെ തുടികൊട്ടുന്നു.

മലരും മധുവും മലര്‍‍വാടികളും
ഇലയും തളിരും തരുനിരയാളും
മലയും ജലവും മനസ്സില്‍ നിറയും
മരണമതെന്തിനു നാമോര്‍ക്കുന്നു?

മോടികളേറും വസതികളും
ചാരുതയേറും വസനമതും
പ്രേമമൊഴുക്കും സഹചാരികളും
എന്തിനുമരണം നാമോര്‍ക്കേണം?


തനുവും മനവും കീറിമുറിച്ചും
ദൃഢമായുള്ളൊരു കായബലത്താല്‍
പാഴാകാത്തൊരു നരജന്മം
മരണം വെറുതേയിച്ഛിക്കേണ്ട.

ആഗ്രഹമേറേ യതില്ലാതായാല്‍,
അതിമോഹക്കെട്ടുകള്‍ വേണ്ടാതായാല്‍,
സൌഹൃദമൊത്തിരി കൈമുതലായാല്‍,
പോകൂ മരണമെ വിളയാടാതെ.

നരജീവിതമിവിടെ തുടികൊട്ടുന്നു....
മനുജീവിതമിനിയും തുടികൊട്ടുന്നു...
 -ഹരി നായര് (08-10-2013)

ഓണമില്ലാത്ത ഓണം



ഓണമില്ലാത്ത ഓണം
ഓര്‍മ്മയില്‍‍ പൂത്തോരു പൂക്കാലമിങ്ങിനി
ഒരുനാളും വഴിതെറ്റി വന്നു ചേരാ...
പൂങ്കോഴിച്ചാത്തനും, പൂവാലിപ്പൈക്കളും
പൊന്നോണപ്പൂമുറ്റത്തൊത്തുചേരാ...
പഴമൊഴിപ്പാട്ടിന്‍റെ വായ്ത്താരി പാടുന്ന
പാണനും തുടികൊട്ടി വരികയില്ല...
പൂവിളി പൂവൊളി പുലര്‍കാലമുറ്റത്തു
ഇനിയേതു കാലത്തു കണ്ടിടാവൂ...
പുന്നെല്ലിന്‍ പുതുമണം പരത്തുമിളങ്കാറ്റിന്‍
പുല്ലാംകുഴല്‍വിളി കേട്ടതില്ല...
പൊന്നോണം വന്നുവോ പൂപ്പട കൂട്ടിയോ
തിരുവോണപ്പാട്ടിന്‍റെ ശീലു കേട്ടോ...?

പൂപ്പട കൂട്ടുവാന്‍ പൂക്കളം തീര്‍ക്കുവാന്‍
പുതുവീടിനരികത്തു മുറ്റമില്ല...
പുന്നെല്ലിന്‍ പുതുമണം പാരില്‍പരത്തുവാന്‍
എങ്ങുമെവിടേയും വയലുമില്ല...
തിരുവോണ സദ്യക്കൊരുക്കുകള്‍ കൂട്ടുവാന്‍
വിലയേറും വിഭവങ്ങളാരു വാങ്ങും... !
വിശക്കും വയറിന്‍റെ പതം പാട്ടു കേട്ടിട്ട്
മാവേലിത്തമ്പുരാന്‍ വരുവതെങ്ങ്...?
ഇക്കുറി പൊന്‍ചിങ്ങത്തിരുവോണമേവര്‍ക്കും
ഓണമില്ലാത്തൊരോണമാകും... !
-ഹരി നായര്‍ (20-08-2013)

Thursday, 4 April 2013

മടക്കം




ഭരണം വിരല്പതിച്ച വാറോലയില്
എരിതീയിലെരിഞ്ഞ മോഹം മണക്കുന്നു,
മണ്ണുംമരുത്തും മനസ്സി‍ന്‍ മരുഭൂവില്
ഉണങ്ങിവരണ്ടൊരു വിഷാദമായി ഭവിക്കുന്നു.

ഉറ്റവരുടയവര് പണിതീരാപ്പുരകളില്
കരിയുന്ന സ്വപ്നത്തിന് കയ്പുനീരിറക്കുന്നു,
അറിവിന്റെ പാതയിലമൃതം തിരയുന്ന
പൊന്നിന് കിടാങ്ങള്കികിനിയെന്തുനേരും.

എണ്ണപ്പാടങ്ങളിലെരിതീ പടര്ത്തുന്നു
കനിവിന്റെ കണ്ണികള് അഗ്നിയിലെരിയുന്നു.
ലാഭ ഛേദങ്ങള് ബാക്കി പത്രങ്ങളില്
പല്ലിളിക്കുന്നൊരു പൂജ്യമയായ് തെളിയുന്നു.

ആകാശയാനത്തിനിരമ്പം കാതോര്ത്ത്
നീര്മിഴി താരിണകള്‍ ചിമ്മാതിരിക്കുന്നു,
പാതിവഴിയിലുടച്ചെറിയാന് വിധിച്ച
നഷ്ടസൌഭാഗ്യങ്ങള്തന് കരിക്കട്ടകള്,
ഒരു ഭാണ്ഡമായ് ചുമലേന്തി,
ചുടുമണ്ണിന്റെ പൊള്ളുന്ന വീഥിയില്
പറ്റമായ്, ഒറ്റയായ് യാത്ര,
ഇനിയൊരു മടക്കമില്ലാത്ത യാത്ര,
ചോരയും നീരും ഭാരതഭൂവിനായി സമര്പ്പിച്ച,
ഒരു പ്രവാസിയുടെ യാത്ര.

അതിനിയെങ്കിലുമെത്തുമോ
അധികാര ശൈലത്തിനുച്ചിയില്....
ബധിരന്റെ തുറക്കാത്ത കര്ണ്ണങ്ങളില്...
കനിവിന്റെയൊരുതുള്ളി നീര്ക്കണമെങ്കിലും
ബാക്കിയുണ്ടാമോ? ഈ പ്രവാസിക്കായൊഴുക്കുവാന് ...
-ഹരി നായര്
03-04-2013