Monday, 31 July 2017

ശാപമോക്ഷം കാത്ത് ഈ അഹല്യ



ശാപമോക്ഷം കാത്ത് ഈ അഹല്യ
ഞാന്‍ അഹല്യ
ദേവ രാജന്റെ പൊയ്മുഖമറിയാതെ
ദേഹവും ദേഹിയുമവനു നല്‍കിയോള്‍..
വഞ്ചിതയായശരണയായ്, ഭര്തൃപാദമണയവേ.
ക്രുദ്ധയോഗിതന്‍ ശാപവചസിനാല്‍
ശിലയായ്.
രാമപാദ സ്പര്‍ശനം കാത്തു കഴിഞ്ഞവള്‍..

ഇവള്‍ മറ്റൊരഹല്യ.
 ഒരു ഗ്രീഷ്മസായാഹ്നമൊടുങ്ങുവെ
നീണ്ട നിഴല്‍ ചായുമൊരു പാദയോരത്തായി
ചെക്കിച്ചെതുക്കിച്ചൊരു പീടികത്തിണ്ണയില്‍
അര്‍ദ്ധവസ്ത്രംകൊണ്ടംഗം മറച്ചവള്‍
ചാരെയൊരു പിഞ്ചുപൈതലിന്‍
ശോഷിച്ച ദേഹവും കെട്ടിപ്പിടിച്ച്.
കണ്ണുനീര്‍ വറ്റിയ കണ്മിഴികളാല്‍
ദൂരെയെങ്ങോ പ്രാഞ്ചി തിരയുന്നു.
മറ്റൊരു രാമന്റെ പാദ സ്പര്‍ശനം കാത്തിരിക്കുന്നു

മുഷിവിന്‍ മെഴുക്കാര്‍ന്ന താലിനൂല്‍ തുണ്ടിലൊരു
പൂത്താലി മാറില്‍ ചേര്‍ന്നു കിടപ്പുണ്ട്.
വടിവറ്റ്, മാറിടം തളര്‍ന്നു തൂങ്ങുന്നു..
തന്‍ പൈതലിന്‍ ചുണ്ടിനാലിറ്റിയ പാല്‍ത്തുള്ളി
മുഷിവാര്‍ന്ന ചോളിയിലീറന്‍ പടര്‍ത്തുന്നു.
ഓര്‍മ്മയില്‍ ശേഷിച്ച സ്വപ്നങ്ങളത്രയും
അവള്‍പോലുമറിയാതെ ചിതലരിക്കുന്നു.

മൃത സ്മൃതികള്‍ താളം പിഴപ്പിച്ചു
നീര്‍തടാക്മായ് എങ്ങോ വിലയിച്ചു.
ഓര്‍മ്മയിലാതിര പൊന്‍തിങ്കള്‍ ചൂടിയ
ഭൂതവുമവള്‍ക്കുള്ളിലെന്നോ മരവിച്ചു.
ഭ്രാന്തിയായി..നിരാലംബയായി.
ഭര്‍തൃഗേഹത്തില്‍നിന്നു നിഷ്കാസിതയായി.
പെരുവഴിയാലംബമായി.
മരിച്ച മനസ്സറിയാതെ പാപിയായി.അമ്മയായി..

ഇവളുമൊരഹല്യ…….
മനസ്സിന്‍ ചേതനയറ്റവള്‍..
ജന്മശാപംകൊണ്ടു ശിലയായി തീര്‍ന്നവള്‍.
ഉണങ്ങിയ കണ്‍കളാലിപ്പൊഴുമെങ്ങോ തിരയുന്നു……
ശാപമോക്ഷമിവള്‍ക്കേകുവാന്‍
ഇനിയൊരു രാമനുയിര്‍കൊള്ളുമോ?

സന്ധ്യ



സന്ധ്യ

ഇനി നീയിരുന്നാലുമല്പനേരം
ഞാന്‍ നിന്‍ നിഴലായടുത്തിരിക്കാം.
ചുളിവീണ നിന്‍നെറ്റിയെന്‍‍കരത്താല്‍...
മന്ദമായ് തഴുകി നിന്‍ മാലകറ്റാം.
എത്രയോവഴിദൂരം നമ്മളൊന്നായ്
തളരാതഴരാതിഴഞ്ഞു തീര്‍ത്തു....
ആവില്ല നമുക്കിനിയത്രദൂരം
ഇരുന്നും തുഴഞ്ഞുമഴിച്ചു തീര്‍ക്കാന്‍.
നിന്‍‍കരവല്ലിക്കൊരൂന്നു നല്കാന്‍...
ഞാനല്ലാതിനിയാരുമൊപ്പമില്ല.
നീ നൊന്തുപെറ്റ പൊന്‍ മക്കളെല്ലാം...
ചിറകിന്‍ മറവിട്ടു പറന്നുപോയി.
മിഴിവാര്‍ന്ന ജീവിതപ്പച്ച തേടി...
അവരെല്ലാം നമ്മില്‍ നിന്നകന്നുപോയി.
ഇനിയുള്ള കാലം നീയെനിക്കും...
ഞാനെന്നെയെന്നും നിനക്കുമേകാം.
കണ്ണിണ കണ്ണിണ കോര്‍ത്തുവച്ച്....
പൊയ്പോയ കാലം പറഞ്ഞിരിക്കാം.
അകലെയാ സന്ധ്യതന്‍ മുഖം തുടുക്കേ....
നിഴല്‍പോലുമെങ്ങോ മറഞ്ഞുപോകും,
വൈകാതെ നാമൊരാളൊറ്റയാകും,
ആരെന്നു നമ്മള്‍ക്കു നിനയ്ക്കവയ്യ.
ആവുകില്‍ നമ്മള്‍ക്കു രണ്ടുപേര്‍ക്കും...
മയങ്ങുമീ സന്ധ്യയില്‍ ലയിച്ചു തീരാം...

-ഹരിനായര്‍ (23-12-2013)

Sunday, 15 December 2013

പതിതന്‍



പതിതന്‍
പച്ച വിരിച്ച പുല്മേടുകളില്‍
നിമ്നോന്നതങ്ങളാം നടവഴികളില്‍
വിണ്ടു കീറിയ തരിശുഭൂമിയില്
ഉറവു വറ്റും നീര്ത്തടങ്ങളില്
കൈകള്കോര്ത്തു നാം നടക്കവേ....
വഴിതെറ്റിവന്നൊരു വിഷപ്പാമ്പ് ദംശിച്ച
എന്‍ പെരുവിരല് തുമ്പില്‍നിന്നും
നഗ്നമാം നിന്‍ വായ്ത്തടങ്ങളാല്
വിഷബീജങ്ങളുറഞ്ഞയെന്നിലെ
ചുടുരക്തമുറുന്നു തുപ്പുമ്പോള്‍
സ്നേഹമയീ... നിന്‍ മുഖഭിത്തിയിലെവിടെയോ
ഒരു മുറിപ്പാടുണ്ടെന്നു നാമറിഞ്ഞില്ല.....

നീയന്നേകിയ ജീവബിന്ദുവേറ്റൊരു
പഴയ പതിതന്, ഏകനാം ഞാന്..
ഇന്നീ വിജനവീഥിയില് മൂകനായ്
തേടുന്നു മറ്റേതോ വിഷധൂളികള്‍‍....
-ഹരി നായര്‍  (29-11-2013)

ജയ ജയതേ കേരളമാതേ..



ജയ ജയതേ കേരളമാതേ..

ജയ ജയ ജയതേ കേരളമാതേ...
ഭാരതഭൂവിന്‍ മധുമൊഴി കുയിലേ.

ജയ ജയ ജയതേ കേരള മാതേ...
ഹരിതഭരിതഫലപുഷ്പിത കമലേ.

ജയ ജയ ജയതേ കേരളമാതേ...
സലിലമലയമധുമതി മാലികേ.

ജയ ജയ ജയതേ കേരളമാതേ...
ബഹുമുഖസംസ്കൃതി പൂരിതഭൂവേ.

ജയ ജയ ജയതേ കേരളമാതേ...
ഏകമനസ്ഥിതി മലരിത മന്നേ.

ജയ ജയ ജയതേ കേരളമാതേ...
നാഗരഗ്രാമ്യമ:ധസ്ഥിതമുച്ചിത ധരിതേ.

ജയ ജയ  നിത്യം കേരളഭൂവേ...
ജയ ജയ ജയ മമ മാതൃധരിത്രേ.

ജയ ജയ ജയതേ കേരളമാതേ...
ജയ ജയ ജയതേ മലയാളമമ്മേ.

-ഹരി നായര്‍ (31-10-2013)