Monday, 14 October 2013

ഓണമില്ലാത്ത ഓണം



ഓണമില്ലാത്ത ഓണം
ഓര്‍മ്മയില്‍‍ പൂത്തോരു പൂക്കാലമിങ്ങിനി
ഒരുനാളും വഴിതെറ്റി വന്നു ചേരാ...
പൂങ്കോഴിച്ചാത്തനും, പൂവാലിപ്പൈക്കളും
പൊന്നോണപ്പൂമുറ്റത്തൊത്തുചേരാ...
പഴമൊഴിപ്പാട്ടിന്‍റെ വായ്ത്താരി പാടുന്ന
പാണനും തുടികൊട്ടി വരികയില്ല...
പൂവിളി പൂവൊളി പുലര്‍കാലമുറ്റത്തു
ഇനിയേതു കാലത്തു കണ്ടിടാവൂ...
പുന്നെല്ലിന്‍ പുതുമണം പരത്തുമിളങ്കാറ്റിന്‍
പുല്ലാംകുഴല്‍വിളി കേട്ടതില്ല...
പൊന്നോണം വന്നുവോ പൂപ്പട കൂട്ടിയോ
തിരുവോണപ്പാട്ടിന്‍റെ ശീലു കേട്ടോ...?

പൂപ്പട കൂട്ടുവാന്‍ പൂക്കളം തീര്‍ക്കുവാന്‍
പുതുവീടിനരികത്തു മുറ്റമില്ല...
പുന്നെല്ലിന്‍ പുതുമണം പാരില്‍പരത്തുവാന്‍
എങ്ങുമെവിടേയും വയലുമില്ല...
തിരുവോണ സദ്യക്കൊരുക്കുകള്‍ കൂട്ടുവാന്‍
വിലയേറും വിഭവങ്ങളാരു വാങ്ങും... !
വിശക്കും വയറിന്‍റെ പതം പാട്ടു കേട്ടിട്ട്
മാവേലിത്തമ്പുരാന്‍ വരുവതെങ്ങ്...?
ഇക്കുറി പൊന്‍ചിങ്ങത്തിരുവോണമേവര്‍ക്കും
ഓണമില്ലാത്തൊരോണമാകും... !
-ഹരി നായര്‍ (20-08-2013)

Thursday, 4 April 2013

മടക്കം




ഭരണം വിരല്പതിച്ച വാറോലയില്
എരിതീയിലെരിഞ്ഞ മോഹം മണക്കുന്നു,
മണ്ണുംമരുത്തും മനസ്സി‍ന്‍ മരുഭൂവില്
ഉണങ്ങിവരണ്ടൊരു വിഷാദമായി ഭവിക്കുന്നു.

ഉറ്റവരുടയവര് പണിതീരാപ്പുരകളില്
കരിയുന്ന സ്വപ്നത്തിന് കയ്പുനീരിറക്കുന്നു,
അറിവിന്റെ പാതയിലമൃതം തിരയുന്ന
പൊന്നിന് കിടാങ്ങള്കികിനിയെന്തുനേരും.

എണ്ണപ്പാടങ്ങളിലെരിതീ പടര്ത്തുന്നു
കനിവിന്റെ കണ്ണികള് അഗ്നിയിലെരിയുന്നു.
ലാഭ ഛേദങ്ങള് ബാക്കി പത്രങ്ങളില്
പല്ലിളിക്കുന്നൊരു പൂജ്യമയായ് തെളിയുന്നു.

ആകാശയാനത്തിനിരമ്പം കാതോര്ത്ത്
നീര്മിഴി താരിണകള്‍ ചിമ്മാതിരിക്കുന്നു,
പാതിവഴിയിലുടച്ചെറിയാന് വിധിച്ച
നഷ്ടസൌഭാഗ്യങ്ങള്തന് കരിക്കട്ടകള്,
ഒരു ഭാണ്ഡമായ് ചുമലേന്തി,
ചുടുമണ്ണിന്റെ പൊള്ളുന്ന വീഥിയില്
പറ്റമായ്, ഒറ്റയായ് യാത്ര,
ഇനിയൊരു മടക്കമില്ലാത്ത യാത്ര,
ചോരയും നീരും ഭാരതഭൂവിനായി സമര്പ്പിച്ച,
ഒരു പ്രവാസിയുടെ യാത്ര.

അതിനിയെങ്കിലുമെത്തുമോ
അധികാര ശൈലത്തിനുച്ചിയില്....
ബധിരന്റെ തുറക്കാത്ത കര്ണ്ണങ്ങളില്...
കനിവിന്റെയൊരുതുള്ളി നീര്ക്കണമെങ്കിലും
ബാക്കിയുണ്ടാമോ? ഈ പ്രവാസിക്കായൊഴുക്കുവാന് ...
-ഹരി നായര്
03-04-2013

Friday, 8 February 2013

ഉച്ചനീചത്വങ്ങള്‍




 

മനമിടറിയൊരു വനപ്പക്ഷി
ദീനമായ് കരയുന്നു,
ശരമൊഴിച്ച നിഷാദന്‍റെ
കാഹളമുയരുന്നു.
വിഷമുകുളങ്ങളലകിട്ട
വിഷാസ്ത്രങ്ങളാവനാഴിയിലുറങ്ങുന്നു,
പിറാവിന്‍റെ ഹൃദന്തം തുളച്ചാ രക്തപ്പുഴയില്‍
നിഷാദന്‍ നീരാട്ടു കഴിക്കുന്നു.
വനകുഞ്ജങ്ങളിലെവിടെയോ
മരണമണിയുടെ മുഴക്കം പാര്‍ത്തിരിക്കുന്നു.

വനസ്ഥലികളിലൊരു കരിവരന്‍
കരിവണ്ടിനോടെതിര്‍ക്കുന്നു.
മേലാകെ വ്രണം പടര്‍ത്തി
കരിവീരനടിയറവു പറയുന്നു.
കര്‍ണ്ണപുടങ്ങളില്‍ നുഴഞ്ഞേറി
കരിവണ്ടവിടെ തന്‍  കൂടുതീര്‍ക്കുന്നു
വളര്‍ന്നു പെരുകുന്നു
മസ്തകംപിളര്‍ന്നവരൊരു മുളംപൊത്തിലേറി
അന്ത്യവിധി കാത്തിരിക്കുന്നു.

ഏഴു കടലുകള്‍ക്കക്കരെ
യൊരഭിനവ മഹാരഥന്‍
കോപ്പു കൂട്ടി പെരിയവനായിരിക്കുന്നു,
ലോകൈകജേതാവായി
പാടേ വിരാജിക്കുന്നു.
തീവ്രവാദപ്പെരുമയിലാരോ പിഴക്കാതെ,
തന്‍ശിരസ്സിനുന്നം പിടിച്ചിരിക്കുന്ന
ശസ്ത്രങ്ങളെഭീതമാം
മനസ്സോടെയെന്നും
പരതിക്കൊണ്ടുറങ്ങാതിരിക്കുന്നു.

ഇവിടെയൊരു നാട്ടരചന്‍ ,
കെട്ടഴിഞ്ഞൊരു മരത്തോണിയേറി
നീര്‍ക്കടലിന്മീതെയൊഴുകി നടക്കുന്നു.
അകലെയെങ്ങോ ഒരു തിര
വളര്‍ന്നൊരു സുനാമിയാകുന്നു......
മരത്തോണിയിലരചനശരണനായ്
പ്രാര്‍ത്ഥനാനിരതനാകുന്നു, മരണം മണക്കുന്നു.
-ഹരി നായര്  (19-10-2012)